Monday, September 26, 2011

ഒരു യാത്രയുടെ ഓര്‍മയ്ക്ക്

ഒരു യാത്രയുടെ ഓര്‍മയ്ക്ക്                                     
ഞങ്ങളുടെ നഗരം വേനല്‍ മഴക്കായി കാത്തിരുന്നു തുടങ്ങിയിട്ട് കുറച്ചു ദിവസമായിരുന്നു.ഈ യാത്രയുടെ  തലേന്ന്, നാലുമണിക്ക് സിറ്റിയിലേക്ക് ഇറങ്ങുമ്പോഴേ നല്ല മഴക്കാറു ഉണ്ടായിരുന്നു. ബസ്‌ ഇറങ്ങിയപ്പോഴേക്കും   അതൊരു നല്ല വേനല്‍ മഴയായി  രൂപാന്തരപ്പെട്ടിരുന്നു.മഴയില്‍ കുതിര്‍ന്നു സുഹൃത്തിനു കല്യാണ സമ്മാനം തിരയുമ്പോഴും ഒറ്റ പെയ്യ്ത്തില്‍ പൊങ്ങി, നിറഞ്ഞൊഴുകുന്ന ചെളി വെള്ളത്തിലൂടെ തുഴഞ്ഞു നടക്കുമ്പോഴും, പിറ്റേന്നത്തെ യാത്രയെ കുറിച്ചുള്ള ഉത്കണ്ടകലായിരുന്നു   മനസ്സ്  നിറയെ-സഞ്ചരിച്ചിട്ടില്ലാത്ത വഴി, പരിചയമില്ലാത്ത സ്ഥലം,അപരിചിതമായ വിവാഹ ചടങ്ങുകള്‍. മഴ തിമിര്‍ത്തു പെയ്യ്തു തോര്‍ന്നു എഴുന്നേല്‍ക്കുന്ന പ്രഭാതത്തില്‍ വേണം നല്ല ഒരു യാത്ര പോവാണെന്ന് കൊതിച്ചു നടക്കാന്‍ തുടങ്ങിയിട്ട് കുറെ നാളായിരുന്നു.  ആ മോഹം സാധിച്ചു തരുന്ന ഒരു യാത്ര ആയിരുന്നു പിറ്റേന്ന് ബസ്‌ സ്റ്റാന്‍ഡില്‍ എന്നെ കാത്ത് നിന്നത്.
എല്ലാ യാത്രകളിലും സംഭവിക്കുന്നത്‌  പോലെ  യാത്ര ചെയ്യാനുള്ളവര്‍ കണ്ടു മുട്ടി, ഒരുമിച്ചു കൂടിയൊരു തുടക്കം.മറ്റു യാത്രകളില്‍ നിന്ന് വ്യത്യസ്തമായി ആനയിക്കപ്പെട്ട ജനലിനരികിലുള്ള  സീറ്റില്‍ വെറുതെ ഇരുന്നാല്‍ മതിയായിരുന്നു എന്നു മാത്രം.

തലേന്ന് പെയ്യ്ത മഴയില്‍ വേനലിന്റെ കേടുതികളൊക്കെ കഴുകി തുടക്കപ്പെട്ടിരുന്നു. അകത്തേക്ക് വരുന്ന കാറ്റിനും സൌമ്യത.വഴിക്ക്  ഇരു  വശവും ഗ്രിഹാതുരത്വം  ഉണര്‍ത്തുന്ന വേനലവധി കാഴ്ചകള്‍-നിറയെ കായിച്ചിരിക്കുന്ന മാവുകള്‍, പൂത്ത് മറിയുന്ന കൊന്നപ്പൂവുകള്‍, കൂട്ടത്തോടെ പൂത്തിരിക്കുന്ന ചെമ്പക മരങ്ങള്‍, നിറയെ ചക്കകളുമായി പ്ലാവുകള്‍.ബോഗന്‍ വില്ലകള്‍ കൂട്ടത്തോടെ പൂത്തുലഞ്ഞു ഒരുക്കുന്ന വര്‍ണ്ണ  പ്രപഞ്ചം -അതൊരു പ്രത്യേക കാഴ്ച.ഗവേഷകര്‍ക്കും വേനലവധി കിട്ടിയിരുന്നെങ്കിലെന്നു വെറുതെ ആഗ്രഹിച്ചു പോയി-ഈ കാഴ്ചകളൊക്കെ അപ്രത്യക്ഷ മാകുന്നതിനു മുന്‍പ്  ഒരു മാസത്തെ  ഒരവധിക്കാലം.

യാത്രക്കൊപ്പം തുടങ്ങിയതാണ്‌ സംസാരവും-പക്ഷെ ഇടയ്ക്കിടെ റിലേ നഷ്ടപ്പെടുന്ന ചാനല്‍ സംപ്രേക്ഷണം പോലെ മനസ്സ് എവിടെക്കോ വഴുതി പോകുന്നു, ദിശ മാറി സഞ്ചരിക്കുന്നു...

ഈ യാത്ര എന്നെ അവളെ കുറിച്ച് ഓര്‍മിപ്പിക്കുന്നു.പണ്ടൊരു സ്കൂള്‍ കുട്ടിയുണ്ടായിരുന്നു - ആറാം ക്ലാസ്സുകാരി-മെലിഞ്ഞ്, കഴുത്ത് നീണ്ടു, എല്ല് പിടിച്ച കോലം. സ്കൂള്‍ ബാഗും  വാട്ടര്‍ ബോട്ടിലും ഒക്കെയായി കുഞ്ഞു ചുമലുകള്‍ക്ക്  താങ്ങാവുന്നതിലും അധികം ഭാരവും ആയിട്ടാണ് യാത്ര.  അവരുടെ നാട്ടില്‍ നിന്ന് നഗരത്തിലേക്കെ  അന്ന് രണ്ടോ മൂന്നോ ബസുകള്‍ മാത്രം. ബസ്സിലൊക്കെ തിരക്കും. അവള്‍ നോക്കുമ്പോള്‍  ബസിനുള്ളില്‍ അവളുടെ കൂടെയുള്ള രണ്ടു കുട്ടികള്‍( ചേച്ചിയും അനുജത്തിയും )  അവരുടെ അച്ചന്റെയോപ്പം ഉണ്ട് .തള്ളക്കോഴി കോഴിക്കുഞ്ഞുങ്ങളെ ചിറകിനടിയില്‍ സൂക്ഷിക്കുന്നത് പോലെ അച്ഛന്‍ അവരെ പൊതിഞ്ഞു നില്‍ക്കുന്നു, ബാഗുകള്‍ എടുത്തു ഉയരത്തില്‍ വയ്ക്കുന്നു. കാര്യം ശരിയാണ് ... അവരുടെ അച്ഛന്‍ ബാങ്കില്‍ പ്യൂണ്‍ ആണ്...ഞങ്ങളുടെ സ്കൂളിന്റെ അടുത്ത് ....അവളുടെ അച്ഛനോ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്നത്  ദൂരെ ഒരു നഗരത്തിലും....പപ്പക്കെവിടെയാ  സമയം... ബസില്‍ മുകളിലെ കമ്പിയില്‍  കൈ പിടിക്കാന്‍ എത്തില്ല.സീറ്റിലെ കമ്പിയില്‍  പിടിക്കാന്‍ തിരക്ക് കാരണം പറ്റുന്നില്ല.ബസിലെ ഉപദ്രവം അതെ ഒരു വഴിക്ക്. സീറ്റിനിടയില്‍ ഒതുങ്ങി നില്‍ക്കാന്‍ ശ്രമിക്കവേ കമ്പിയോടു ചേര്‍ന്ന് അമര്‍ന്നു വേദനിക്കുന്ന നെഞ്ചു. അങ്ങനെ ഒരു  ദിവസത്തെ ഗതി കിട്ടാത്ത യാത്രക്കൊടുവില്‍  ബസ്‌ സ്ടാണ്ടിലെത്തി .

ഇനിയും  സ്കൂളിലെക്കെ ഒരു പാട് ദൂരം നടക്കാനുണ്ട്. കുഞ്ഞി കാലുകള്‍ നീട്ടി  വലിച്ചു നടക്കുമ്പോള്‍ കാണാം അച്ഛന്‍ ബാഗുകളുമായി മുന്പേ നടന്നു പോകുന്നത് കൊണ്ട് സുഖമായി നടക്കുന്ന കൂട്ടുകാരെ.നടന്നിട്ടും ദൂരം കുറയാത്തത് പോലെ.....ട്രാഫിക്‌ അയലണ്ടും മുറിച്ചു കടന്നു സ്കൂളില്‍ എത്തുബോള്‍ ബെല്ലടിച്ചിരുന്നു..ക്ലാസ്സ്‌ ടീച്ചര്‍ സിസ്റ്റര്‍ എത്തിയിട്ടുണ്ട് ...ഹാജര്‍  എടുത്തു കഴിഞ്ഞു..വൈകി വരുന്നതിനുള്ള നാട്ടിന്‍പുറം കാരുടെ കാരണങ്ങള്‍ കൂട്ടുകാരുടെ മുഖത്ത് ചിരി പരത്തുന്നത് അവള്‍ക്കു കണ്കൊണിലൂടെ കാണാം . കാരണം പറയ്യാന്‍ കൂടി ശ്വാസം കിട്ടാതെ വിഷമിച്ചു നില്‍ക്കുമ്പോള്‍ സിസ്റ്റര്‍ അലിവോടെ അടുത്ത് വന്നു നെഞ്ചു വേദനിക്കുന്നോ, തടവി തരണോ എന്നൊക്കെ ചോദിച്ചതെ അവള്‍ക്കു ഓര്‍മയുള്ളൂ....അവളുടെ  ഭാവാദികള്‍ നെഞ്ചില്‍   ബുദ്ധിമുട്ട് തോന്നിപ്പിക്കുന്നതായിരുന്നു എന്ന് തോന്നുന്നു...സിസ്റെരിന്റെ നെഞ്ചിലെക്കെ  അലച്ചു തല്ലി അവള്‍ വീഴുന്നതും  സിസ്റെരിനെ മുറുക്കെ പിടിച്ചു കരയുന്നതുമാണ്  പിന്നെ ക്ലാസ്സ്‌ കണ്ടത്.അവരൊക്കെ അവളുടെ ചുറ്റും കൂടി...ചിലര്‍ വെള്ളവുമായി, ചിലര്‍ വീശി തരാന്‍, ചിലര്‍ നെഞ്ചു തടവി തരാന്‍. ആ അനാഥത്വം  ആവാം ഇന്നും അവളെ  പിന്തുടരുന്നത്.  അതില്‍ പിന്നെ എത്ര എത്ര യാത്രകള്‍!!! തനിച്ചാണ് എന്ന് നന്നായി അറിയാമെന്നുള്ളത്‌ കൊണ്ട് പ്രത്യേകം സൃഷ്ടിച്ചെടുത്ത മുഖ ആവരണങ്ങളുമായി സഞ്ചരിച്ച വഴികളിലൊക്കെയും .......

"ഹലോ, ഇതിനിടയില്‍ എവിടെപ്പോയി?" ഏതായാലും സമയത്തിന് കല്യാണത്തിന് എത്തുമോ  എന്നല്ല നീ ഇപ്പോള്‍ ഓര്‍ത്തതെന്ന് മാത്രം മനസ്സിലായി "-ആ സ്വരമാണ് എന്നെ ഓര്‍മകളില്‍ നിന്നും ഉണര്‍ത്തിയത്. ശരിയാണ്,വഴിയിലെ ബ്ലോക്കും വൈകുന്ന ബസും കല്യാണത്തിന്റെ മുഹൂര്‍ത്തവും ഒന്നും അപ്പോള്‍ എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നില്ല. സിസ്റെരിനെ മുറുകെ പിടിച്ചു കരഞ്ഞ ആറാം ക്ലാസ്സുകാരിയില്‍ നിന്ന് തിരുവാതിര ഞാറ്റുവേല പോലെ ചിരിക്കുന്ന (സമര്‍പ്പണം:- അങ്ങനെ വിശേഷിപ്പിച്ചവര്‍ക്ക്) എന്നിലേക്കുള്ള ദൂരം-എന്നെ തന്നെ അത്ഭുതപ്പെടുത്തുന്ന പരിണാമം .

കല്യാണവും  ഫോട്ടോയെടുപ്പും സദ്യയും ഒക്കെ വേഗത്തില്‍ കഴിഞ്ഞു പോയത് പോലെ. അങ്ങോട്ട്‌ പോയതിലും വേഗത്തില്‍ മടക്ക യാത്ര."അതല്ലെങ്കിലും   അങ്ങനെയാണ്. അങ്ങോട്ട്‌ പോകാന്‍ നാല് മണിക്കൂറെടുത്ത കെ. എസ്‌.ആര്‍.ടി.സി. ബസ്‌ തിരിച്ചു രണ്ടു മണിക്കൂര്‍ കൊണ്ടെന്റെ സ്റൊപ്പിലെന്നെ എത്തിക്കുമെന്ന്" പരിഭവിക്കുമ്പോള്‍ മനസ്സ് പഴയ ബി. എസ്‌.സി. വിദ്യാര്‍ഥിനിയുടെത്    ആയി -സ്റ്റഡി ടൂറിന്റെ മടക്ക യാത്രയില്‍ ഹോസ്റ്റല്‍ എത്താന്‍ എത്രയും വൈകിയിരുന്നെങ്കില്‍  എന്നു  കൊതിച്ച അവസാന വര്‍ഷ വിദ്യാര്‍ഥിനി. തിരിച്ചു യാത്ര തുടങ്ങിയപ്പോള്‍ തന്നെ കലശലായ ഉറക്കം വരുന്നുണ്ടായിരുന്നു. ഉച്ച തിരിഞ്ഞ നേരമായത് കൊണ്ടാവാം...ഒരു പക്ഷെ സ്വസ്ഥമായിട്ട് ഒന്ന് ഉറങ്ങിയിട്ട് മാസങ്ങളായത് കൊണ്ടാവാനും മതി.എത്ര എണ്ണിയാലും ഒരിക്കലും എണ്ണം  ശരിയാകാത്ത  ടെസ്റ്റ്‌ ട്യൂബുകള്‍,ക്രമപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ വഴുതി മാറുന്ന പ്രബന്ധത്തിലെ അദ്ധ്യായങ്ങള്‍....എന്നിട്ടും ഉറങ്ങിപ്പോയാല്‍ യാത്ര  തീര്‍ന്നു പോകുമെന്നുള്ള പേടിയില്‍ ഉറക്കാതെ ആട്ടിയകറ്റി ഞാനാ മടക്ക യാത്രക്ക് കാവലിരുന്നു...ഉറങ്ങാതിരുന്നാല് യാത്ര തീര്‍ന്നു പോകാതിരുന്നെങ്കിലോ എന്നു എന്‍റെ പാഴ് ബുദ്ധിയില്‍ തോന്നിക്കാണും.

ശരിക്കും നന്ദി പറയേണ്ടത് നിങ്ങളോടാണ്‌ സുഹൃത്തേ .....തിരക്കുകള്‍ക്കിടയില്‍ ഒരു  ദിവസം നീക്കി വച്ചതിനെ, ഒരു പാട് കരുതലോടെ കൂടെ കൂട്ടിയതിനെ,തികച്ചും സുരക്ഷിതയാണ് ഞാനെന്നു ധൈര്യം പകര്‍ന്നതിനു, എന്നുമോര്‍ത്തിരിക്കാന്‍  നല്ല ഒരു യാത്ര സമ്മാനിച്ചതിന്....എല്ലാറ്റിനും.

1 comment:

  1. Good One. All wishes :)
    http://neelambari.over-blog.com/

    ReplyDelete