Monday, April 9, 2012

Kanmashi-madhyamam

http://www.madhyamam.com/weekly/1222

ചില ആഫ്രിക്കന്‍ ഗുണപാഠങ്ങള്‍(kanmshi-madhyamam)

കല്യാണമെങ്ങാനും കഴിച്ചുപോയാല്‍ ഗവേഷണമാകെ തകിടംമറിഞ്ഞതുതന്നെയെന്ന് കരുതിയിരുന്ന ഗവേഷകഹോസ്റ്റലിലെ ഞാനുള്‍പ്പെടെയുള്ള ന്യൂനപക്ഷത്തിന്‍െറ ഇടയിലേക്കാണ് ഒരു പ്രതിഭാസംപോലെ അവര്‍ കടന്നുവന്നത് -ജെസിക്ക മുത്തി. മാസത്തില്‍ ഒരിക്കല്‍ വീട്ടില്‍പോയാലും ഗവേഷണത്തില്‍ മുഴുകാനുള്ള വിലപ്പെട്ട സമയം കുറഞ്ഞുപോകുമെന്ന് ആകുലപ്പെട്ടിരുന്നവര്‍ക്കിടയില്‍, ഇന്ത്യയില്‍ ഉണ്ടായിരുന്ന മൂന്നു-മൂന്നര വര്‍ഷത്തിനിടയില്‍ നാലോ അഞ്ചോ തവണ കെനിയക്ക് പറന്ന, കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തിയ ജെസിക്കയൊരു അദ്ഭുതമായിരുന്നു.

ആഫ്രിക്കയുടെ കിഴക്കുഭാഗത്താണ് കെനിയ. ഇന്തോ-കെനിയന്‍ സര്‍ക്കാറുകളുടെ സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി, കെനിയന്‍ സര്‍ക്കാറിന്‍െറ ഫെലോഷിപ്പോടുകൂടി കേരള സര്‍വകലാശാലയില്‍ മന$ശാസ്ത്ര വകുപ്പില്‍ ഗവേഷണത്തിനെത്തിയ, നൈറോബിയില്‍നിന്നുള്ള ജെസിക്ക മുത്തി- മൂന്നു കുട്ടികളുടെ അമ്മയായ, നാല്‍പത്തഞ്ചോടടുത്ത് പ്രായമുള്ള ലെക്ചറര്‍.

ഹൈസ്കൂള്‍ ടീച്ചറായി ഔദ്യാഗിക ജീവിതം ആരംഭിച്ച്, കോളജ് ലെക്ചററും യൂനിവേഴ്സിറ്റി അധ്യാപികയുമായി ഉയര്‍ന്ന ജെസിക്കയുടെ കുടുംബം കെനിയയില്‍ വിദ്യാഭ്യാസവകുപ്പില്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവും മൂന്നു മക്കളും അടങ്ങുന്നതാണ്. റെസിഡന്‍ഷ്യല്‍ പഠനസമ്പ്രദായമായതുകൊണ്ട് ആണ്‍മക്കള്‍ രണ്ടും ഹോസ്റ്റലില്‍. കൂടെ മകള്‍ മാത്രം. എന്‍െറ കുടുംബത്തിനെന്നെ ആവശ്യമുണ്ടെന്നുപറഞ്ഞ് ഗവേഷണ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ തിടുക്കംകൂട്ടുന്ന ജെസിക്കയില്‍ ഞങ്ങള്‍ നല്ലൊരു അമ്മയെ കാണുകയായിരുന്നു.

മികച്ച ഇംഗ്ളീഷ് ഉച്ചാരണവും ഒഴുക്കുള്ള സംഭാഷണശൈലിയുമായി ജെസിക്ക വളരെവേഗം ഞങ്ങളോട് അടുത്തു. പിന്നീടുള്ള ദിവസങ്ങളില്‍ മുഴുവന്‍ തുറക്കാത്ത കണ്ണുകളുമായി രാവിലെ മെസ് ഹാളിലേക്ക് നടക്കുന്ന എന്നെ ഉറക്കത്തില്‍നിന്ന് ഉണര്‍ത്തിയിരുന്നത് ഇടനാഴിയിലും പടികളിലുംവെച്ച് കണ്ടുമുട്ടുന്ന ജെസിക്കയുടെ പ്രഭാതവന്ദനങ്ങളായിരുന്നു. ആയിരം പിന്നല്‍ തലമുടിയുമായി കെനിയയില്‍നിന്നെത്തിയ ജെസിക്ക, അതുപോലെ തുടര്‍ന്നും പിന്നാന്‍ തിരുവനന്തപുരത്ത് ആളെക്കിട്ടാതെ വന്നപ്പോള്‍ തലമുടി മുറിച്ചത് ആദ്യതവണ നാട്ടില്‍പോയി വന്നപ്പോഴാണെന്ന് തോന്നുന്നു. കേരളത്തിലെ കാലാവസ്ഥയും എരിവും പുളിയും അധികമുള്ള ഭക്ഷണവും ശരിക്കും തുടക്കത്തില്‍ അവര്‍ക്ക് ഒരു വെല്ലുവിളിതന്നെയായിരുന്നു. എന്നിട്ടും നമ്മുടെ ബസ്മതി അരിയോട് സാമ്യമുള്ള കെനിയന്‍ അരിയെ മറന്ന്, ജയ-സുലേഖ അരികളോട് പൊരുത്തപ്പെട്ടുകൊണ്ട് ജെസിക്ക ഞങ്ങളുടെ നഗരത്തോട് ചങ്ങാത്തത്തിലായി -പ്രത്യേക പരിഗണന നല്‍കി വെജും നോണ്‍വെജും ഒരുമിച്ച് വിളമ്പി അവരെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ മുന്‍കൈയെടുത്തത് ഞങ്ങളുടെ ഹോസ്റ്റലും.

ജെസിക്കയുമായി അടുത്തിടപഴകിത്തുടങ്ങിയ നാളുകളൊന്നില്‍ അവരുടെ മുറി സന്ദര്‍ശിച്ചപ്പോള്‍ മേശപ്പുറത്തുകണ്ട കെനിയന്‍ ദേശീയപതാകയില്‍ (ടേബ്ള്‍ ഫ്ളാഗില്‍) തുടങ്ങിയതാണ് അവരോടുള്ള അദ്ഭുതം കലര്‍ന്ന ആദരം- സഞ്ചരിക്കുന്ന രാജ്യങ്ങളിലൊക്കെയും സ്വന്തം ദേശീയപതാക കൂടെക്കരുതുന്ന വനിതാരത്നം. രണ്ടു മക്കള്‍ക്കു പുറമെ, മൂന്നാമതൊരു കുട്ടിയെക്കൂടി എടുത്തുവളര്‍ത്തുന്നു ജെസിക്ക എന്നറിഞ്ഞപ്പോള്‍ അവരോടുള്ള ബഹുമാനം ഇരട്ടിച്ചു. തനി ആഫ്രിക്കന്‍ ശരീരപ്രകൃതത്തിലും വെള്ളിമൊട്ടു കമ്മലുകളും നേര്‍ത്ത സ്വര്‍ണമാലയും കുറച്ച് ജോടി വസ്ത്രങ്ങളുമായി അവര്‍ അധ്യാപകര്‍ക്ക് അനുഗമിക്കാവുന്ന മിതത്വത്തിന് ഉദാഹരണമായിരുന്നു. പാശ്ചാത്യ സംസ്കാരത്തിലെ നിഷേധാത്മക വശങ്ങളോടുള്ള വിരോധം മറ്റു സംസ്കാരങ്ങളിലേക്കുള്ള അവയുടെ കടന്നുകയറ്റത്തിനെതിരെയുള്ള അതൃപ്തി- ഇവയൊക്കെ പരസ്യമായി പ്രകടിപ്പിക്കുന്ന ജെസിക്ക, ഒന്നാന്തരമൊരു പാരമ്പര്യവാദികൂടിയാണ്. അപ്പോഴും ഇന്ത്യന്‍ സംസ്കാരത്തോടും ഇവിടെ പരിചയപ്പെടാന്‍ ഇടവന്ന എല്ലാ നല്ല മനുഷ്യരോടുമുള്ള തന്‍െറ പ്രത്യേക താല്‍പര്യം സൂചിപ്പിക്കാന്‍ അവര്‍ മറക്കില്ലായിരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ അധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തന്‍െറ ആഫ്രിക്കന്‍, ഇന്ത്യന്‍ സുഹൃത്തുക്കളുടെ ഗതികേടിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അതില്‍ ആ നാടുകളിലെ പ്രാഥമിക വിദ്യാഭ്യാസത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതിയെക്കുറിച്ചുള്ള ഒരു അധ്യാപികയുടെ വേദന നാം വായിച്ചെടുക്കുന്നു- ഒപ്പം അവിടത്തെ പരിതോവസ്ഥകളില്‍ അധ്യാപകരുടെ നിസ്സഹായാവസ്ഥയും ഭേദപ്പെട്ട പ്രതിഫലമെന്ന പ്രലോഭനത്തിന്‍െറ പ്രേരണയും.

2009 ഡിസംബറില്‍ കാര്യവട്ടം കാമ്പസില്‍ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് നടക്കുന്നതിന്‍െറ മുന്നോടിയായി വിദ്യാര്‍ഥികളെല്ലാം ഹോസ്റ്റല്‍ ഒഴിഞ്ഞുകൊടുക്കേണ്ടിവന്നപ്പോള്‍, യൂനിവേഴ്സിറ്റി അധികാരികള്‍ വാഗ്ദാനം ചെയ്ത സിറ്റിയിലെ താമസസൗകര്യങ്ങളൊക്കെ വേണ്ടെന്നുവെച്ച്, നൂറു മുറികളോളമുള്ള ഗവേഷക ഹോസ്റ്റലും ഇടിഞ്ഞുപൊളിഞ്ഞ പി.ജി ഹോസ്റ്റലുമെല്ലാം ഉള്‍ക്കൊള്ളുന്ന ഞങ്ങളുടെ ഹോസ്റ്റല്‍ സമുച്ചയത്തിനുള്ളില്‍, തനിച്ചൊരു മുറിയില്‍, സ്വയം നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ ചെയ്തുതീര്‍ക്കാനുള്ള ഗവേഷണ ജോലികളില്‍ മുഴുകിയ ജെസിക്ക, ഞങ്ങളുടെ കണ്ണില്‍ ഒരു പ്രസ്ഥാനമായി മാറുകയായിരുന്നു (അക്കൊല്ലം പുതുവര്‍ഷം ആഘോഷിക്കാനായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് തിരുവനന്തപുരത്ത് ഒത്തുകൂടിയ കെനിയന്‍ സുഹൃത്തുക്കളുടെ ക്ഷണവും ചെയ്തുതീര്‍ക്കാനുള്ള ജോലികളുടെ പേരില്‍ അവര്‍ നിരസിച്ചു എന്നാണ് പറയുകയുണ്ടായത്). ഗവേഷണംപോലെ, മൂന്നു മുതല്‍ പത്തുവരെയുള്ള വര്‍ഷങ്ങള്‍ക്കിടയില്‍ എപ്പോഴെങ്കിലും തീര്‍ന്നേക്കാവുന്ന ഒരു ദീര്‍ഘകാല പദ്ധതിയില്‍, സെമസ്റ്റര്‍-ടേം പരീക്ഷകള്‍ക്കൊരുങ്ങുന്ന കുട്ടികളുടെ കണിശതയോടെ, സമയബന്ധിതമായി ജോലികള്‍ ചെയ്തുതീര്‍ത്തുകൊണ്ടിരുന്ന ജെസിക്ക, മൂന്നാം വര്‍ഷത്തിനൊടുവില്‍ തീസിസ് സമര്‍പ്പിച്ചുകൊണ്ട് ഞങ്ങളെയൊക്കെ അദ്ഭുതപ്പെടുത്തി, എന്നു പറയുമ്പോഴും മൂന്നു വര്‍ഷങ്ങള്‍കൊണ്ട് ഗവേഷണം തീര്‍ന്നതിന്‍െറ പിന്നില്‍, തന്‍െറ ഏഴു വര്‍ഷങ്ങളിലായുള്ള മുന്നൊരുക്കവും കാത്തിരിപ്പും അധ്വാനവും ഉണ്ടായിരുന്നുവെന്നത് ഞാനുള്‍പ്പെടെയുള്ള ചില സുഹൃത്തുക്കളോടുമാത്രം അവര്‍ പങ്കുവെച്ച ഒരു വസ്തുതയായിരുന്നു. ഇടക്കെപ്പോഴോ ഗവേഷണ പേപ്പറുകള്‍ എഴുതുന്നതിന്‍െറ വിശദവിവരങ്ങളൊക്കെ എന്‍െറ അടുത്ത മുറിയിലെ സുഹൃത്തിനോട് അവര്‍ ആരായുന്നത് ഞാനും കണ്ടതാണ്. പക്ഷേ, മൂന്നു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്വന്തം പേരില്‍ രണ്ടു അന്താരാഷ്ട്ര ജേണലുകളിലെ പ്രസിദ്ധീകരണങ്ങളുടെ ഉടമസ്ഥാവകാശവുമായി ജെസിക്ക മുത്തി ഞങ്ങളെയൊക്കെ മലര്‍ത്തിയടിച്ചു.

തനിക്ക് ആവശ്യമുള്ളതൊക്കെ -അതിപ്പോള്‍ പുതിയൊരു സോഫ്റ്റ്വെയര്‍ ആയാലും ലാപ്ടോപില്‍ ഉപയോഗിക്കാനുള്ള ഇന്‍റര്‍നെറ്റ് സംവിധാനമായാലും മൊബൈല്‍ കണക്ഷനായാലും- കിട്ടേണ്ട സ്രോതസ്സില്‍നിന്ന് അത് നേടിയെടുക്കുന്നതുവരെ മുട്ടാനുള്ള വാതിലുകളിലൊക്കെ മുട്ടാനുള്ള സ്ഥിരോത്സാഹവും നിശ്ചയദാര്‍ഢ്യവും -ആഫ്രിക്കന്‍ കരുത്തിന്‍െറ യഥാര്‍ഥ പ്രതിഫലനമാകുന്നു. അതിന് വിഘാതമായി നില്‍ക്കുന്നതെന്തും- നാം പറയാറുള്ള മുട്ടാപ്പോക്കുകള്‍, ന്യായീകരണങ്ങള്‍- ഒക്കെ അവരെ സംബന്ധിച്ചിടത്തോളം അപ്രസക്തങ്ങളായിരുന്നു. ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു- ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളുടെയത്രയുംകൂടി വലുപ്പമില്ലാത്ത ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഒളിമ്പിക്സില്‍ സ്വര്‍ണമെഡലുകള്‍ വാരിക്കൂട്ടുമ്പോള്‍, നമ്മള്‍ സിംഹപ്രസവംപോലെ സംഭവിക്കുന്ന ഒന്നും ഒറ്റയും മെഡല്‍കൊണ്ട് തൃപ്തരാകുന്നത് എന്തുകൊണ്ടാണെന്ന്.

ഞാനീ കുറിപ്പെഴുതുമ്പോള്‍ ജെസിക്ക നൈറോബിയില്‍ മടങ്ങിയെത്തി, തിരികെ ജോലിയില്‍ പ്രവേശിച്ചുകഴിഞ്ഞിരുന്നു. ഡോക്ടറേറ്റ് നല്‍കുന്നതിനു മുമ്പുള്ള ഓപണ്‍ ഡിഫന്‍സ് എന്ന ചടങ്ങിനായി അവര്‍ കെനിയയില്‍ കാത്തിരിക്കുന്നു- ഒപ്പം അവരുടെ വരവിനായി ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കളും.

Monday, March 26, 2012

ഈ കുറിപ്പ് മലയാളികളെ മാത്രം ഉദ്യേശിച്ചിട്ടു ഉള്ളതാകുന്നു

ആമുഖം:
 കേരളത്തില്‍ പല ഇടങ്ങളിലായി,പലപ്പോഴും റസ്റ്റൊരന്റില്‍ ഒറ്റയ്ക്ക്  ഭക്ഷണം  കഴിക്കേണ്ടി വന്നിട്ടുള്ള,മുപ്പതു വയസ്സില്‍ താഴെ പ്രായമുള്ള , ഞണ്ടുകളെ പോലെ മേലാകെ  ഇഴഞ്ഞു കയറുന്ന നോട്ടങ്ങളെ കുറിച്ച് ബോധവതിയായ ,ഒരു സ്ത്രീയുടെ നേരനുഭവങ്ങളുടെ കണക്കെടുപ്പ്.

                             
ഉച്ച നേരമായത് കൊണ്ടും മെഡിക്കല്‍ കോളേജിന്റെ  എതിര്‍ വശത്തുള്ള റസ്റ്റൊരന്റെ ആയതു  കൊണ്ടും അകത്തേക്ക് കയറുമ്പോള്‍ നല്ല തിരക്കായിരുന്നു.വെയിലില്‍ നിന്ന്  കയറിയത് കൊണ്ട് കുറച്ചു സമയമെടുത്ത്‌ അകത്തെ കാഴ്ചകളുമായി പൊരുത്തപ്പെടാന്‍.ഇരിക്കാനൊരിടം തേടുമ്പോള്‍ ഫാമിലി റൂമിന്റെ കാര്യം ഓര്‍ത്തില്ല-സുഹൃത്തുക്കള്‍ക്ക് ഒപ്പം ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍, അവര്‍  ഞങ്ങളെ നയിക്കാറുള്ളത്കണിശമായും ഫാമിലി റൂമിന്റെ അടച്ചുറപ്പിലെക്കാണല്ലോ എന്നു ഇപ്പോള്‍(ഏറെ നാളുകള്‍ക്കു ശേഷം) ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നു.
 
 ഒട്ടു മിക്ക മേശകളും ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു.അപരിചിതരുടെ ഇടയിലേക്ക് ഇടിച്ചു കയറാനുള്ള വൈക്ലബ്യത്തോടെ  സീറ്റിനായി പരതുമ്പോഴാണ് ആ സീറ്റ്-ഒരു അമ്മയും മകളെന്നു തോന്നിക്കുന്ന പെണ്‍കുട്ടിയും ഒരു ഭാഗത്തും മറു ഭാഗം ഒഴിഞ്ഞതുമായ സീറ്റ്-എന്‍റെ ശ്രദ്ധയില്‍ പെടുന്നത്.അന്പതിനോടടുത്തു പ്രായമുള്ള, അധ്യാപികയെന്നു തോന്നിപ്പിക്കുന്ന ആ സ്ത്രീ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. അവരുടെ അനുവാദത്തോടെ എതിരെ ഇരിപ്പുറപ്പിക്കുമ്പോഴും ഊണിനു പറയുമ്പോഴും ആ മാഡം എന്നെ തന്നെ ശ്രധിക്കുകയാണെന്ന്, എന്തോ പറയാന്‍ ശ്രമിക്കുകയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നുണ്ടായിരുന്നു-കണ്ണുകള്‍ എന്‍റെ മുഖത്ത് തന്നെ.എനിക്ക് മുന്‍പരിചയം തോന്നിയതുമില്ല....
 
ഊണ് മതിയാക്കി ഇനിയും കഴിച്ചു തീരാത്ത മകള്‍ക്കായി കാത്തിരിക്കുകയായിരുന്നവര്‍..ഭക്ഷണം വരാന്‍ വൈകുന്നത് കൊണ്ട് സ്ഥിരം റസ്റ്റൊരന്റെ നമ്പര്‍ ആയ മൊബൈല്‍ ഫോണ്‍ സംഭാഷണം തുടങ്ങാന്‍ വട്ടം കൂട്ടുമ്പോഴാണ് ,എതിര്‍ വശത്തിരിക്കുന്ന മാഡം എന്നോട്  ഓര്‍ക്കാപുറത്ത് ചോദിച്ചത്-"വര്‍ക്ക്‌ ചെയ്യുവാണോ?"."അല്ല, ഗവേഷണം ചെയ്യുകയാണെന്ന്" പറഞ്ഞപ്പോള്‍ സന്തോഷമായെന്നു തോന്നുന്നു.സ്വയം പരിചയപ്പെടുത്തി കൊണ്ട് പറഞ്ഞു,"ഞാന്‍ ഹയര്‍ സെക്കന്ററിയുടെ പ്രിന്‍സിപ്പല്‍ ആയി  കഴിഞ്ഞ വര്‍ഷം റിട്ടയര്‍ ചെയ്യ്തു. ഇത് ഇളയ മകള്‍  ആണ് . മകളുടെ  ബി.എസ്‌ സി പ്രവേശന ഇന്റര്‍വ്യൂ കഴിഞ്ഞു വരുന്ന വരവാണ്.ഷുഗര്‍ ഉള്ളത് കൊണ്ട് ഭക്ഷണം കഴിക്കാതെ മുന്നോട്ടു പോകാനാകാത്തത് കൊണ്ട് ഇടയ്ക്കു ഇവിടെ ഇറങ്ങിയതാണ്",-അധ്യാപിക എന്ന എന്‍റെ ഊഹം തെറ്റിയില്ലല്ലോ എന്നു ഞാനോര്‍ത്തു.  എന്‍റെ പേരും നാടും ഹോസ്റ്റല്‍ കാര്യങ്ങളുമൊക്കെ അന്വേഷിച്ചപ്പോള്‍ പതിവിനു വിപരീതമായി സത്യാസന്ധമായ വിവരങ്ങളാണ് ഞാന്‍ നല്‍കിയത്-സാധാരണ അപരിചിതരില്‍ നിന്ന് ശരിയായ വിവരങ്ങള്‍ മറച്ചു വയ്ക്കുകയാണ് പതിവ്-പിന്നീട് കോടാലി ആകാതിരിക്കാന്‍.
 
 "അമ്മേ, കൈ കഴുകാം" എന്നു പറഞ്ഞു മകള്‍ തിരക്ക് കൂട്ടിയപ്പോള്‍ "നീ പോയി കഴുകിയിട്ട് അമ്മ കഴുകാം എന്നു പറഞ്ഞു മകളെ കൈ കഴുകാനയച്ചു ,അവര്‍ ഒന്ന് കൂടി മുന്നോട്ടാഞ്ഞിരുന്നു."കുട്ടിയെ ഒന്ന് അഭിനന്ദിക്കാനാണ് ഞാന്‍ സംസാരിച്ചു തുടങ്ങിയതെന്നവര്‍" ആമുഖമായി പറഞ്ഞപ്പോള്‍,അതിനും മാത്രം ഞാനെന്തു ധീര കൃത്യമാണ് ചെയ്യ്തതെന്നാലോചിച്ചു പോയി.എന്‍റെ പുരികം ചോദ്യ ഭാവത്തില്‍ ഉയരുന്നത് കണ്ടാവാം ബാക്കിയും ടീച്ചര്‍ തന്നെ പൂരിപ്പിച്ചത്."ഞങ്ങളുടെയൊക്കെ ഈ പ്രായത്തില്‍ പഠിത്തവും ജോലിയും തിരക്കുകളുമായി ഓടി നടക്കുമ്പോള്‍ വിശന്നാല്‍ പോലും ഇത് പോലെ തനിച്ചു ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുന്ന കാര്യം ആലോചിക്കാനേ പറ്റില്ലായിരുന്നു. അത് കൊണ്ടെന്താ,വിശന്നു വിശന്നു നടന്നു കഴിഞ്ഞു നേരം തെറ്റി കഴിക്കുമ്പോള്‍ വല്ലാതെ അങ്ങ് കഴിച്ചു കളയും.ഒരു പക്ഷെ അങ്ങനെ ഒക്കെയാവാം ഷുഗറിന്റെ അസുഖമൊക്കെ തുടങ്ങിയത്...കുറച്ചു ആണെങ്കിലും സമയത്തിന് ആഹാരം കഴിച്ചാല്‍ പല രോഗങ്ങളെയും ഒരു പരിധി വരെയും തടയാനാകും എന്നാണ് എനിക്കിപ്പം തോന്നുന്നത്.കുട്ടി സീറ്റ്‌ തിരയുമ്പോള്‍ ഞാന്‍ മോളോട് പറയുകയായിരുന്നു ,തനിച്ചു കയറി ഭക്ഷണം കഴിക്കാന്‍ കാണിച്ച ധൈര്യത്തെ കുറിച്ച്....കീപ്‌ ഇറ്റ്‌ അപ്പ്‌" എന്നു പറഞ്ഞു തീരുമ്പോഴേക്കും മകള്‍ കൈ കഴുകി എത്തിയിരുന്നു...

മനസ്സ്സുണ്ടായിട്ടല്ല, ഗതികേട് കൊണ്ടാണെന്ന്....ലാബിലേക്കുള്ള പലവക സാധനങ്ങള്‍ തേടി രാവിലെ മുതലുള്ള  നടപ്പിനിടയില്‍ ഒരടി കൂടി മുന്നോട്ടു  വെക്കാനാകാതെ വന്നപ്പോള്‍ കഴിക്കാന്‍ കയറിയതാണെന്നു,ഇനിയും വൈകുന്നേരം വരെ ഒരു പാട് സ്ഥലങ്ങളില്‍ പോകാനുള്ളത് ആണെന്ന്   ടീച്ചര്‍ അറിയുന്നില്ലല്ലോ.

ടീച്ചര്‍ക്ക്‌  അങ്ങനെ പറയാം.....കാരണം യുനിവേര്സിടി ഓഫീസിനു മുന്‍പില്‍ വൈകുന്നേരം ബസ് കത്ത് നില്‍ക്കുന്നതിനിടയില്‍ ,തട്ട് കടക്കാരന്റെ കയ്യില്‍ നിന്ന് കഷ്ട കാലത്തിനു ഒരു ചായ വാങ്ങി കുടിച്ചു കൊണ്ട് കുറെ അധികം ആണുങ്ങളുടെ ഇടയില്‍  നിന്നപ്പോള്‍ ,അന്യ ഗ്രഹ ജീവിയെ  കാണുന്നത് പോലെ എന്നെ അവര്‍  ഒളി കണ്ണിട്ടു നോക്കുന്നത്  ടീച്ചര്‍ കണ്ടിട്ടില്ലല്ലോ!!!!!!

ഇടിയും മഴയും ഇരുട്ടും ഓടിയടുത്ത  ഒരു സായാഹ്നത്തില്‍ ,തല പൊട്ടി പൊളിയുന്ന തല വേദനയുമായി ,ഒരു കാപ്പി കുടിക്കാനായി കോഫീ ഹൌസില്‍ ഒരു കൂട്ടം ആണ്‍ ശിങ്കങ്ങളുടെ അടുത്ത ടേബിളില്‍  ടീച്ചര്‍ ഒരിക്കലും ഒറ്റയ്ക്ക് എത്തിപ്പെട്ടിട്ടുണ്ടാവില്ല.എന്തിനധികം, നാല് ടാബിളിനപ്പുറം നിലയുറപ്പിച്ചു, പത്രം വായിക്കുകയാണെന്ന വ്യാജേന ,എതിരെയുള്ള സ്ത്രീ രൂപം മനോമുകുരത്തില്‍ പതിപ്പിച്ചു ഉറപ്പിക്കുന്ന അന്പതുകാരനും മോശമായിരുന്നില്ല നിരീക്ഷണത്തില്‍..ഒരു തരത്തില്‍ കാപ്പി കുടിച്ചെന്നു വരുത്തി,അവിടെ നിന്ന് ഓടി രക്ഷ പെട്ടത്തിന്റെ അസുഖകരമായ ഓര്‍മ ഇപ്പോഴും തികട്ടി വരാറുണ്ട്.

അല്ലെങ്കില്‍ ടീച്ചര്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ല .....തിയേറ്ററില്‍  അച്ഛനും മകനുമിടയിലുള്ള സീറ്റുകളില്‍ അമ്മയെയും പെണ്മക്കളെയും സുരക്ഷിതരാകുന്ന-ഹോട്ടെലുകളില്‍ ഭിത്തിയരികിലുള്ള സീറ്റ്‌ ഭാര്യക്കും മകള്‍ക്കും നല്‍കി, മറ്റാളുകള്‍ തൊട്ടുരുമ്മി കടന്നു പോകുന്ന വഴിയരികിലെ സീറ്റ്‌ സ്വീകരിക്കുന്ന കുടുംബ നാഥന്‍മാരുള്ള -പിതാ രക്ഷതി കൌമാരേ, ഭര്‍ത്താ രക്ഷതി യൌവനെ ലൈന്‍ പിന്തുടരുന്ന -നമ്മുടെ നാട്ടിലെ ആഭിജാത ഗ്രൂപ്പുകളെ.

ടീച്ചര്‍ക്ക്‌  അറിയുമെന്ന് തോന്നുന്നു....വിശന്നു കണ്ണ് കാണാതായാലും നമ്മുടെ പെണ്‍കുട്ടികള്‍ ഒരു കൂട്ടെങ്കിലും തേടാതെ ഭക്ഷണം കഴിക്കാന്‍ മുതിരാറില്ല എന്നുള്ളത്.......അതിന് ആളെ കിട്ടിയില്ലെങ്കില്‍ വിശന്നിരിക്കുന്നത്.....

പിന്നീടാ അമ്മയും മകളും യാത്ര പറഞ്ഞു പിരിഞ്ഞതിനു ശേഷം ഊണ് പൂര്‍ത്തിയാകുമ്പോള്‍,ഉള്ളത് ഉള്ളത് പോലെ പറഞ്ഞു അഭിനന്ദിക്കാന്‍ അവര്‍ കാണിച്ച മനസ്സിന്റെ വലുപ്പത്തെ കുറിച്ച് ആലോചിക്കുകയായിരുന്നു ഞാന്‍...

 N.ബി: ഈ കുറിപ്പ് മലയാളികളെ മാത്രം ഉദ്യെശിചിട്ടുള്ളത്  ആണ്...
http://www.nalamidam.com/archives/2684